St Sebastian's Church Gothuruth
#ഗോതുരുത്ത് സെയ്‌ന്റ് സെബാസ്റ്റ്യൻ പള്ളി - 1811-ൽ ഗോതുരുത്തിൽ ആദ്യത്തെ പള്ളി ഉയർന്നത്, 1878-ൽ പള്ളിവക ‘പള്ളിക്കൂട’വും തുടങ്ങി. 1923-ൽ ഇത് ഹൈസ്കൂൾ ആയി.ഗോതുരുത്ത് പ്രസിദ്ധമായത് രണ്ട് കാര്യങ്ങളുടെ പേരിലാണ് -ഗോതുരുത്ത് വള്ളംകളി, ചവിട്ടുനാടകം, .
കടൽവാതുരുത്ത് ഹോളിക്രോസ് ദേവാലയത്തിലെ വിശുദ്ധ കുരിശിന്റെ തിരുനാളിനോടനുബന്ധിച്ച് എൺപത് വർഷം മുമ്പ് തുടക്കംകുറിച്ച ‘ഗോതുരുത്ത് വള്ളംകളിയാണ്’ ഇന്നും എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കവും പ്രശസ്തിയുമുള്ള ജലോത്സവം.‘ചവിട്ടുനാടകം’ എന്ന ആധികാരിക ഗ്രന്ഥം എഴുതിയ സെബീന റാഫിയുടെ ജന്മദേശം കൂടിയാണ് ഗോതുരുത്ത്. പ്രശസ്ത സാഹിത്യകാരൻ പോഞ്ഞിക്കര റാഫിയുടെ പത്നിയായിരുന്നു സെബീന. പള്ളിമുറ്റങ്ങളിൽ നിന്ന് ‘ചവിട്ടുനാടകം’ എന്ന കലാരൂപത്തെ പൊതു വേദികളിലേക്കെത്തിച്ച് അതിന് പുതുജീവൻ നൽകാൻ ഇവർ പരിശ്രമിച്ചു. നൃത്തതുല്യമായ ചുവടുവയ്പും നാടകീയ സംഭാഷണവും ബഹുവർണ വേഷ-ഭൂഷാദികളുമുള്ള ചവിട്ടുനാടകത്തിന് മിക്കവാറും ബൈബിൾ കഥകളാണ് ഇതിവൃത്തം.
1960-ൽ ഗോതുരുത്തിൽ നിന്നുള്ള ചവിട്ടുനാടക സംഘം ഡൽഹിയിൽ ‘കാറൽമാൻ ചരിതം’ അവതരിപ്പിച്ചപ്പോൾ, പ്രധാനമന്ത്രി നെഹ്‌റു നന്നായി ആസ്വദിക്കുകയും റോൾദോന്റെ തൊപ്പി മേടിച്ച് തലയിലണിഞ്ഞു നോക്കുകയും ചെയ്തുവത്രെ. രാഷ്ട്രപതി രാജേന്ദ്രപ്രസാദിനു വേണ്ടി രാഷ്ട്രപതിഭവനിലും അത് അവതരിപ്പിച്ചു. മുസിരിസ് പൈതൃക പദ്ധതിയിൽ ഗോതുരുത്തും ഉൾപ്പെടുന്നതിനാൽ, കൊച്ചി-മുസിരിസ് ബിനാലെ നടക്കുന്ന സമയത്ത് ഗോതുരുത്തിൽ ചവിട്ടുനാടക അവതരണവും നടത്തിവരുന്നു. അടുത്തകാലത്ത് ‘അയ്യപ്പചരിത’വും ചവിട്ടുനാടകത്തിൽ ഇടം നേടിയിട്ടുണ്ട്.
കോൺ പോലെ കിടന്നിരുന്ന തുരുത്തായതിനാൽ ‘കോൺതുരുത്ത്’ എന്ന് പേരു വരികയും അത് പിന്നീട് ‘കോന്തുരുത്ത്’ എന്നും ‘കോതുരുത്ത്’ എന്നും ഒടുവിൽ ‘ഗോതുരുത്ത് എന്നും പരിണമിക്കുകയും ചെയ്തതാവാം. മറ്റൊരു വ്യാഖ്യാനമുള്ളത്, കൊച്ചി രാജ്യത്തെ ‘പ്രധാനമന്ത്രി’ ആയിരുന്ന ‘പാലിയത്തച്ചൻ’ തന്റെ പശുക്കൂട്ടത്തെ തീറ്റി സംരക്ഷിച്ചിരുന്നത് ഈ തുരുത്തിലായിരുന്നുവെന്നും അങ്ങനെ ‘പശുക്കളുടെ തുരുത്ത് എന്ന അർഥത്തിൽ ‘ഗോ’ തുരുത്ത് എന്ന് പേരു വീണുവെന്നുമാണ്. — at Gothuruth.
.

Comments
Post a Comment